Latest News
Loading...

കറുപ്പ് ഉപേക്ഷിക്കാന്‍ ബിനു പുളിക്കക്കണ്ടം !



പാലാ നഗരസഭാ ചെയര്‍മാന്‍ സീറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്ന സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ അഡ്വ ബിനു പുളിക്കക്കണ്ടം കറുപ്പ് ഉപേക്ഷിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ നേരിടാതെ രാജ്യസഭാ സീറ്റ് വഴി വീണ്ടും പാര്‍ലമെന്റില്‍ എത്താനുള്ള വഴി തെളിഞ്ഞതോടെ ജനങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന ഒരാളുമായി യുദ്ധത്തിനില്ലെന്നാണ് ബിനുവിന്റെ നിലപാട്. അതിനാല്‍ ഏറ്റവുമടുത്ത ദിവസം തന്നെ പഴയ വെള്ളവസ്ത്രത്തില്‍ ബിനു പുളിക്കക്കണ്ടം പ്രത്യക്ഷപ്പെടും.

2023 ജനുവരി 19-നായിരുന്നു പാലാ നഗരസഭയില്‍ സിപിഎമ്മുമായുള്ള ധാരണപ്രകാരം കേരള കോണ്‍ഗ്രസിന്റെ ടേമിനു ശേഷം സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ബിനു ഒഴികെ ആരെയും തിരഞ്ഞെടുത്താല്‍ അംഗീകരിക്കാമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിന്‍ ബിനോയെ  സ്ഥാനാര്‍ഥിയാക്കിയത്.  നഗരസഭയ്ക്കുള്ളില്‍വെച്ച് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ എതിരാളി മാണി സി. കാപ്പന് അനുകൂല നിലപാട് എടുത്തുവെന്ന ആരോപണവുമാണ് ബിനുവിനെ കേരളാ കോണ്‍ഗ്രസിന് അനഭിമതനാക്കിയ പ്രധാനകാരണങ്ങള്‍. 


 കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ സിപിഎം പാര്‍ട്ടിയ്ക്കുള്ള അഭിനന്ദനവും ഉള്‍പ്പെടുത്തി ബിനുവിന്റെ വാര്‍ത്താ കുറിപ്പ് ഇതോടൊപ്പം. ...




".... പാർട്ടി നേതൃത്തത്തെയും മുഖ്യമന്ത്രിയെയും ഇടത് കൺവീനറെയും അഭിവാദ്യം ചെയ്യുന്നു.. വിജയത്തിന്റെ തിളക്കമോ  ലഭിച്ച വോട്ടുകളുടെ എണ്ണമോ നോക്കിയല്ല മറിച്ച് രാഷ്ട്രീയ  അഭയമാണ്  ഇടതുമുന്നണിയിൽ സിപിഎം സഹകക്ഷികൾക്ക് നൽകി വരുന്നത്.  പലപ്പോഴും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ മൂലം ഈ യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ച് സിപിഎം  എന്ന രാഷ്ട്രീയ പ്രസ്ഥാനം സഹകക്ഷികളെ അമർച്ച ചെയ്യുന്നു എന്ന് പ്രചരിപ്പിക്കപ്പെടാറുണ്ട്.  ഇത്തരം വ്യാജ ആരോപണങ്ങളുടെ മുനയൊടിക്കുന്ന നിലപാടാണ്  കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് സ്വന്തം രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തുകൊണ്ട് സിപിഎം കൈകൊണ്ടിരിക്കുന്നത്.  

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ  പരാജയങ്ങളുടെ പേരിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന നിരുത്തരവാദിത്തപരമായ  ചില പ്രചാരവേലകൾ  കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ നടത്തുന്നതും രാഷ്ട്രീയ പക്വതയോടെ കണ്ട് ഊതിപെരുപ്പിക്കാതെ അവഗണിച്ച കോട്ടയത്തെ  സിപിഎം ജില്ലാ ഏരിയ കമ്മിറ്റികളുടെ  നിലപാടും  അഭിനന്ദനം അർഹിക്കുന്നതാണ്. 


 യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ  കേരള കോൺഗ്രസിനെ ചേർത്തുനിർത്തി രാഷ്ട്രീയ അഭയം കൊടുത്ത  രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.  രാജ്യസഭാമെമ്പർ സ്ഥാനം ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിച്ച് ജോസ് കെ മാണി  പരാജയപ്പെട്ടപ്പോൾ  രാജ്യസഭയിലേക്ക് തിരികെ പോകാൻ ഊർജ്ജവും വോട്ടും പ്രോത്സാഹനവും നൽകി അദ്ദേഹത്തെ ജനപ്രതിനിധിയാക്കി നിലനിർത്തിയ രാഷ്ട്രീയ പ്രസ്ഥാനവും സിപിഎമ്മാണ്.  ഇന്ന് ലോക്സഭയിൽ  കേരള കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത് അവസരം മുതലെടുത്ത് സിപിഎം ഒരു പ്രാദേശിക ചെറുകക്ഷിയുടെ ചിറകിരിയും  എന്ന് കണക്കുകൂട്ടിയ രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ  ജോസ് കെ മാണിയുടെ ജനപ്രാതിനിധ്യം സംരക്ഷിച്ച് അദ്ദേഹത്തെ ആറുവർഷം കാലത്തേക്ക്  ജനപ്രതിനിധിയാക്കി രാഷ്ട്രീയശ്വാസം നല്കി  നിലനിർത്തുന്നതും സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എന്നത് ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അഭിമാനം ഉള്ള കാര്യമാണ്.






പരാജിതരോടും പരാധീനതകൾ ഉള്ളവരോടും നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോടും  ബാലിശമായ യുദ്ധങ്ങൾ പാടില്ല എന്ന പാഠമാണ് ഞങ്ങൾ സഖാക്കൾക്ക് ഈ തീരുമാനം വഴി നേതൃത്വം നൽകുന്നത് എന്നാണ് എന്റെ വിശ്വാസം.  അതുകൊണ്ടുതന്നെ  വിട്ടുവീഴ്ചയില്ലാതെ  കൊണ്ട് നടന്നിരുന്ന കറുപ്പിൻ്റെ പ്രതിഷേധം സഹതാപത്തിൻ്റെ ദയനീയതയിലേക്ക് മാറിയ സാഹചര്യം  ഞാനും മനസ്സിലാക്കുന്നു.. അത് ഒരിക്കലും  ഭയപ്പാട് കൊണ്ടല്ല മറിച്ച് പരാജയപ്പെട്ടവനോട് വീണു കിടക്കുന്നവനോട് ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിച്ച്  പിൻവാതിലിലൂടെ സ്ഥാനം നേടുന്നവനോട് യുദ്ധം ചെയ്യരുത് എന്ന് എന്റെ പാർട്ടി നേതൃത്വത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ്.  ആരൊക്കെ എത്രയൊക്കെ വ്യാജപ്രചരണം നടത്തിയാലും വേട്ടയാടിയാലും,  ഉദിഷ്ഠ കാര്യം നടത്തി കിട്ടിയവർ ഉപകാരസ്മരണയില്ലാതെ തിരിഞ്ഞു കുത്തിയാലും അതിലൊന്നും തളരാത്ത ഞാൻ വിശ്വസിക്കുന്ന എൻ്റെ പ്രസ്ഥാനം എനിക്ക് എന്നും അഭിമാനം.

അഡ്വ ബിനു പുളിക്കകണ്ടം.." 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments