പാലാ നഗരസഭാ സ്റ്റേഡിയം നവ കേരള സമ്മേളനത്തിന് വേദിയാക്കാൻ വിട്ടുകൊടുക്കുന്ന നഗരസഭ കൗൺസിൽ തീരുമാനം നിയമവിരുദ്ധവും ജനവിരുദ്ധവും ആണെന്ന് ആരോപണവുമായി പ്രതിപക്ഷമായ യുഡിഎഫ് രംഗത്ത്. 2018 ഫെബ്രുവരി മാസം 24 ആം തീയതി കൂടിയ കൗൺസിൽ യോഗത്തിൽ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇതുപ്രകാരം 41 നമ്പർ നിബന്ധന ആയി സ്റ്റേഡിയം പൂർണമായും കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും സ്റ്റേഡിയത്തിനുള്ളിൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ (കുഴി കുത്തുക, പന്തൽ ഇടുക, തൂണുകൾ നാട്ടുക) അനുവദിക്കുന്നതല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയം നിബന്ധന ത് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
ഇത് മറികടന്ന് കൊണ്ട് നവ കേരള സമ്മേളന നടത്തിപ്പിനായി സ്റ്റേഡിയം വിട്ടുകൊടുത്ത ചെയർപേഴ്സന്റെയും കൗൺസിലിന്റെയും തീരുമാനം നിയമവിരുദ്ധമാണ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കൗൺസിൽ യോഗം ചേർന്ന ഉടൻ തന്നെ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് അജണ്ടകൾക്ക് മുമ്പായി ആദ്യമേ ചർച്ച നടത്തണമെന്ന പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.
പ്രസ്തുത ആവശ്യം ചെയർപേഴ്സൺ നിരസിച്ചപ്പോൾ യുഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡ് പിടിച്ച് നടുത്തളത്തിലിറങ്ങി യോഗം അവസാനിക്കുന്നതു വരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളോടും കായിക താരങ്ങളോടും ഉള്ള വെല്ലുവിളിയാണ് നഗരസഭാധികൃതർ നടത്തുന്നത്. പാലാ നഗരസഭാ സ്റ്റേഡിയം ഗ്രീൻഫീൽഡ് സ്റ്റേഡിയവും സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവുമാണ്. 5000 ത്തിലധികം ആളുകൾ പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചാൽ സിന്തറ്റിക് ട്രാക്കും ഗ്രീൻഫീൽഡും ഉപയോഗശൂന്യമാകും. ഇത് കായിക സമൂഹത്തിനും പൊതു ഖജനാവിനും നഷ്ടം വരുത്തുന്ന നിലപാടാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നിരയിലെ കൗൺസിലർമാർ പ്രൊഫ.സതീശ്
ചൊള്ളാനി, ജോസ് എടേട്ട്, പ്രിൻസ് വി സി ജിമ്മി ജോസഫ്, മായ രാഹുൽ, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു തുടങ്ങിയവർ കൗൺസിൽ യോഗം അവസാനിക്കുന്നത് വരെ നടുതളത്തിൽ പ്രതിഷേധം തുടർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments