ലക്ഷങ്ങൾ മുടക്കി നിര്‍മിച്ച പാലാ ജനറലാശുപത്രി പുതിയ മന്ദിരത്തിലെ ടൈലുകള്‍ തിങ്കളാഴ്ച രാവിലെ പൊട്ടിത്തകര്‍ന്നു. അത്യാഹിത വിഭാഗത്തിന് മുന്നിലെ ടൈലുകള്‍ തറയിലെ സിമന്റില്‍ നിന്നും വിട്ടുപോരുകയായിരുന്നു. നിര്‍മാണത്തിലെ അപാകതകളാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
3 വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വിഭാഗമാണ് കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് നാളുകളോളം വെറുതെ കിടന്നശേഷം കോവിഡ് കാലത്താണ് ആശുപത്രി കെട്ടിടത്തില്‍ കിടത്തി ചികിത്സ അടക്കം ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് ശബ്ദത്തോടെ ടൈലുകള്‍ പൊട്ടുകയായിരുന്നു.
അത്യാഹിത വിഭാഗത്തിന് മുന്നിലെയും സമീപത്തെ ഒരു ഓഫീസിലെയും ടൈലുകള്‍ പൊട്ടി. കൈകൊണ്ട് ഉയര്‍ത്തിയാല്‍ ഉയര്‍ന്ന് പോരുംവിധമാണ് ടൈലുകള്‍ ഉള്ളത്. ടൈലുകളില്‍ സിമന്റ് ഒട്ടിയിട്ടില്ല എന്ന് വ്യക്തമാണ്. നിര്‍മാണത്തിലെ അപാകതയാണെന്നാണ് ആരോപണം ഉയരുന്നത്.
സംഭവമറിഞ്ഞ് ആശുപത്രി അധികാരികളും പാലാ നഗരസഭാ ചെയര്‍മാനും അടക്കം സ്ഥലത്തെത്തി. പൊതുമരാമത്ത് വിഭാഗം അധികൃതരെ വിവരം ധരിപ്പിച്ചതായും അന്വേ,ണം നടത്തുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.
0 Comments