സംസ്ഥാനത്ത് ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗത്തിന്‍റെ സ്മരണകളുമായാണ് ഈദ് ആഘോഷം. തങ്ങള്‍ക്ക് ഉള്ളതെല്ലാം ദൈവത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമും മകന്‍ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ ഓർമ്മ പുതുക്കുകയാണ് വിശ്വാസികൾ.
കൊവിഡ് ഭീതിയ്ക്കിടയിൽ പരമാവധി സുരക്ഷാ മുൻകരുതലുകൾ എടുത്താണ് ഇത്തവണത്തെ ബലി പെരുന്നാൾ പ്രാർത്ഥനകൾ. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ബലി പെരുന്നാൾ ആചരിക്കുന്നു. ഈരാറ്റുപേട്ടയിൽ 6.45 മുതൽ 8 മണി വരെയുളള സമയത്ത് വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങളടക്കമുള്ള ആഘോഷങ്ങള്‍ മിക്കയിടത്തും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിശ്വാസികള്‍ ബലികർമ്മം നിര്‍വ്വഹിക്കും.
.പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായേലിനെ ദൈവകല്പന അനുസരിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ലഭിച്ച കുഞ്ഞിനെ ദൈവം തിരിച്ചു ചോദിച്ചപ്പോൾ ഭക്തി പൂർവ്വം തിരിച്ചു നൽകാൻ തയ്യാറായി എന്നതാണ് ഇബ്രാഹിം നബിയുടെ പ്രത്യേകത. ആറ്റു നോറ്റുണ്ടായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും ദൈവത്തിന്റെ കല്പന അനുസരിക്കാൻ മടി കാണിച്ചില്ല. എല്ലാം ദൈവമാണ്, ദൈവം തന്നത് തിരികെ നൽകാൻ താൻ ബാധ്യസ്ഥനാണ് എന്ന് ഇബ്രാഹിം വിശ്വസിച്ചു. എന്നാൽ വിശ്വാസത്തിന്റെ ആഴം അളക്കാനുള്ള ദൈവത്തിന്റെ പരീക്ഷണമായിരുന്നു അത്. ഈ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ജീവിത ഘട്ടത്തിൽ ലഭിക്കുന്ന ഓരോന്നും ദൈവത്തിന്റെ കരുണയാണ് എന്ന വലിയ പാഠമാണ് ഇബ്രാഹിം നബി നൽകുന്നത്. അതിനാൽ കറകളഞ്ഞ ഭക്തിയുള്ള, ദൈവത്തിനായി സ്വയം സമർപ്പിക്കാൻ പോലും തയ്യാറാകുന്ന തികഞ്ഞ ദൈവ വിശ്വാസിയുടെ ഓർമപ്പെടുത്തൽ ദിനമായി ബലി പെരുന്നാൾ കരുതി പോരുന്നു. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും ഈ പുണ്യ ദിനം അറിയപ്പെടുന്നു.
.വലിയ പ്രാർത്ഥനകളും പുതിയ വസ്ത്രങ്ങളും സമൃദ്ധമായ ഭക്ഷണവും എല്ലാം ബലി പെരുന്നാളിന്റെ പ്രത്യേകതകളാണ്. എന്നാൽ ഇത്തവണ പതിവ് രീതികളെല്ലാം മാറ്റി വെച്ച് ഏറ്റവും ചുരുങ്ങിയ രീതിയിലാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ലോകം മുഴുവൻ വിറപ്പിച്ച കൊവിഡ് പിടിച്ചു കെട്ടാൻ ആഘോഷങ്ങൾക്ക് അതിരു നിശ്ചയിച്ചു വീട്ടിൽ തന്നെ ചെറിയ രീതിയിൽ ആഘോഷിക്കാനാണ് വിശ്വാസികൾ ശ്രമിക്കുന്നത്.
ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന അറഫ സംഗമത്തിൽ ആയിരങ്ങൾ മാത്രമാണ് ഇത്തവണ എത്തിയത്. കഅബാ പ്രദക്ഷിണവും സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമായി.
0 Comments